കവിത- ഭ്രാന്തി

കവിത

ഭ്രാന്തി

അവള്‍ വിശ്രമിയ്ക്കുന്നു
ഉടുതുണിയുടെ ലക്‍ഷ്യം മറന്ന്‌
പിച്ചും പേയും പുലമ്പി
ആള്‍ത്തിരക്കുള്ള തെരുവില്‍
അരികു പറ്റി ശയിക്കുന്നു

ഭ്രാന്തി!

അവള്‍ ഒരു ഗര്‍ഭപാത്രത്തിന്‌ ഉടമയാണ്
പാല്‍ ചുരത്താന്‍ പാകമായ
രണ്ടു മുലകള്‍ക്കും ഉടമയാണ്
അവള്‍ അമ്മയാണ്
മാതൃത്വ ബോധവും മരവിച്ച

അമ്മ!

അവള്‍-
ഏതോ ഗര്‍ഭപാത്രത്തില്‍ നിന്നും
പുറപ്പെട്ടു പോന്നവള്‍
ഏതോ മുലകളില്‍ പാല്‍ നുണഞ്ഞവള്‍
ഏതോ തൊട്ടിലില്‍ താരാട്ടു കേട്ടവള്‍

അവള്‍ വിശ്രമിയ്ക്കുന്നു;
ഏതോ ഗര്‍ഭപാത്രങ്ങളില്‍ നിന്നു
പുറപ്പെട്ടു പോന്നവര്‍ക്കിടയില്‍
ഏതോ മുലകളില്‍ പാല്‍ നുണഞ്ഞവര്ക്കിടയില്‍
അവള്‍ ശയിക്കുന്നു!

നമുക്കു സഹതപിച്ചു കൂട;
ഏതോ ഉന്നത ലക്ഷൃങ്ങളെ മുന്‍ നിര്‍ത്തിയാണ്,
ദൈവം അവളെയും സൃഷ്ടിച്ചത് !

അപ്പോള്‍….

നമുക്കു ഉന്നത ലക്ഷൃങ്ങളെക്കുറിച്ചു സംസാരിക്കാം;
ദൈവം, സൃഷ്ടി, മോക്ഷം, ആത്മാവ്,
സ്വര്‍ഗ്ഗം, നരകം, പുനര്‍ജ്ജന്മം,
പിന്നെ മണ്ണാങ്കട്ട, കരിയില-
അങ്ങനെയങ്ങനെ………….!

One thought on “കവിത- ഭ്രാന്തി

Leave a comment